Psalms 106

1യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.


യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

2യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ
അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും?
3ന്യായം പാലിക്കുന്നവർ അനുഗൃഹീതർ,
എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.

4യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ,
അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ,
5അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും.
അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ,
അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.

6ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു;
ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!
7ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ,
അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല;
അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല,
ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.
8എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു,
അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.
9അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു;
അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി.
10അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു;
തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു.
11ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു;
അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല.
12അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച്
സ്തുതിഗീതങ്ങൾ ആലപിച്ചു.

13എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു
അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;
വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,
എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.

16പാളയത്തിൽവെച്ച് അവർ മോശയോടും
യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു.
18അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു;
ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
19ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി.
20അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത്
പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു.
21ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത
തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു,
22ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും
ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ.
23അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു—
എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ
അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു,
അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ.

24അവർ മനോഹരദേശത്തെ നിരസിച്ചു;
അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല.
25തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു
യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല.
26അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും
അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്,
27വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും
അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു.

28അവർ പെയോരിലെ ബാലിനോട് ചേർന്നു
ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു;
29തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു,
ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു.
30എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു,
മഹാമാരി നിലയ്ക്കുകയും ചെയ്തു.
31അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു;
അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.
32മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു,
അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു.
33അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു,
അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.

34യഹോവ അവരോടു കൽപ്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല,
35എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന്
അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
36അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു,
അത് അവർക്കൊരു കെണിയായി ഭവിച്ചു.
37അവർ തങ്ങളുടെ പുത്രീപുത്രന്മാരെ
ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
38അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു,
കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത,
അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ;
അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
39തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;
വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.

40അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു
തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു.
41അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി,
അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി.
42അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി
അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി.
43പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു,
എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്,
തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു.
44എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ
അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു;
45അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും
അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു.
46അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും
അവരോട് കനിവുതോന്നുമാറാക്കി.

47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ,
ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും
അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്,
ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ.


48ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
എന്നും എന്നെന്നേക്കും.

“ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ.

യഹോവയെ വാഴ്ത്തുക.
Copyright information for MalMCV